District News
കൊല്ലം: അറ്റകുറ്റപ്പണിക്കു നടപടിയില്ലാതെ കൊല്ലം മെമു ഷെഡിൽ മാസങ്ങളായി അനാഥമായി കിടക്കുന്നത് എട്ട് കോച്ചുകൾ. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന കൊല്ലം –ആലപ്പുഴ മെമു സർവീസിന്റെ കോച്ചാണിത്.
നിന്നുതിരിയാൻ ഇടമില്ലാതെ മെമുവിൽ യാത്രക്കാർ വീർപ്പുമുട്ടുന്പോഴാണ് മെമു കോച്ച് (കാർ)ഇവിടെ മാറ്റിയിട്ടിരിക്കുന്നത്.
തിരുച്ചിറപ്പിള്ളി റെയിൽവേ വർക്ഷോപ്പിലാണ് മെമു കാറുകളുടെ അറ്റകുറ്റപ്പണി (പീരിയോഡിക്കൽ ഓവർ ഹാളിംഗ്)നടത്തുന്നത്. മാസങ്ങൾക്കു മുന്പ് ഒരു റേക്ക് (16 കോച്ച്) തിരുച്ചിറപ്പിള്ളി റെയിൽവേ വർക്ഷോപ്പിൽ കൊണ്ടുപോയി പീരിയോഡിക്കൽ ഓവർഹാളിംഗ് നടത്തിയിരുന്നു. അതിനുശേഷം മറ്റു റേക്കുകൾ കൂടി തിരുച്ചിറപ്പിള്ളിക്ക്ു കൊണ്ടുപോകാനുള്ള നടപടിയാണ് വൈകുന്നത്.
രാവിലെ 3.45നു കൊല്ലത്തുനിന്നു പുറപ്പെടുന്ന ആലപ്പുഴ മെമു സർവീസ് കൊല്ലത്തിനു തിരികെ വരുന്നതു രണ്ടുദിവസം കഴിഞ്ഞാണ്. ആലപ്പുഴ എത്തിയശേഷം മെമു എറണാകുളത്തിനും അവിടെനിന്ന് ഷൊർണൂരിനും പോകും. പിന്നീട് ഷൊർണൂരിൽനിന്നു നിലന്പൂരിലേക്കും.
രാത്രിയിൽ അവിടെനിന്ന് തിരികെ ഷൊർണൂരിലേക്ക് എത്തുന്ന മെമു, അടുത്തദിവസം രാവിലെ കണ്ണൂരിലേക്കു പോകും. അവിടെനിന്ന് ഇതേറൂട്ടിൽ കറങ്ങി മൂന്നാംദിവസം വൈകിട്ട് മെമു കൊല്ലത്തു തിരിച്ചെത്തും. ഒരു റേക്കിൽ 16 കോച്ചാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇങ്ങനെ മൂന്നു റേക്കിലായി 16 കോച്ചുമായി മൂന്നു മെമു സർവീസാണ് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കു തുടക്കത്തിൽ ഓപ്പറേറ്റ് ചെയ്തിരുന്നത്.
കോച്ചുകളുടെ അറ്റകുറ്റപ്പണി വൈകുന്നതുമൂലം നിലവിൽ ഒരു റേക്കിൽ 16കോച്ചും മറ്റ് രണ്ട് റേക്കിൽ 12വീതം കോച്ചുമാണ് ഉള്ളത്.
ഫിറ്റ്നസ് ഇല്ലാത്ത കോച്ചുകൾ ഓടിക്കാൻ പറ്റില്ല. ഇതിന്റെ ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്.
District News
നെടുമങ്ങാട് : മുന്നറിയിപ്പില്ലാതെ ഇരുമ്പ-കാച്ചാണി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതു യാത്രക്കാരെ വലച്ചതായി പരാതി.
അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചതോടെ നെടുമങ്ങാട്- പേരൂർക്കട വഴി പോകുന്നതും വരുന്നതുമായ കെഎസ്ആർടിസി ബസുകളും മറ്റു യാത്രാവാഹനങ്ങളും ചരക്കു ലോറികളും വാളിക്കോട് -മുളമുക്ക്-കുമ്മി -മുല്ലശ്ശേരി വഴി കടത്തിവിട്ടതാണ് ജനങ്ങളെ വലച്ചത്.
പ്രവർത്തിദിനമായിരുന്ന ഇന്നലെ സർക്കാർ ജീവനക്കാരും വിദ്യാർഥികളും മെഡിക്കൽ കോളജിൽ പോകേണ്ടവരും ഉൾപ്പടെയുള്ള യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു. അവധിദിനങ്ങളിൽ ചെയ്യേണ്ട അറ്റകുറ്റപ്പണി പ്രവൃത്തിദിനത്തിൽ ചെയ്ത ഉദ്യോഗസ്ഥ നടപടിയാണു യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കിയത്.
കഴിഞ്ഞ 20നു കാച്ചാണി റോഡിലെ അറ്റകുറ്റപ്പണി സംബന്ധിച്ചു പൊതുമരാമത്ത് അധികൃതർ നെടുമങ്ങാട് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്കും പോലീസിനും കത്തു നല്കിയെങ്കിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചു വാർത്താ മാധ്യമങ്ങളിൽ അറിയിപ്പു നൽകിയിരുന്നില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി.ആർ. അനിലിന്റെ ഓഫീസ് ഞായറാഴ്ച രാത്രി വാട്സാപ്പ് ഗ്രൂപ്പിലൂടെ അറിയിപ്പു നൽകിയെങ്കിലും ജനശ്രദ്ധയിലെത്തിയില്ല. വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളെ തുടർന്നു കാച്ചാണി വഴി തിരിച്ചുവിട്ടിരുന്ന വാഹന ഗതാഗതമാണു മുന്നറിയിപ്പ് കൂടാതെ വാളിക്കോട് -മുളമുക്ക് -മുല്ലശ്ശേരി റൂട്ടിൽ ക്രമീകരിച്ചത്.
ഇരുമ്പ-കാച്ചാണി റോഡിലെ അറ്റകുറ്റപ്പണി പൂർത്തിയായതായും ഇന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിലിന്റെ ഓഫീസ് അറിയിച്ചു.